Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 2 July 2020

ഡോ. ടി.പി. സേതുമാധവൻ

ഡോ. ടി.പി. സേതുമാധവൻ

:പത്താം ക്ലാസ് പരീക്ഷ (എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്. വിദ്യാർഥിയുടെ താത്‌പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകൾ കണ്ടെത്തണം. സയൻസിൽ താത്‌പര്യമില്ലെങ്കിൽ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പെടുക്കാൻ ശ്രമിക്കണം. പ്ലസ്ടുവിനു ശേഷം ഏത് കോഴ്‌സ് പഠിക്കാനാണ് താത്‌പര്യം എന്നിവ വിലയിരുത്തിയാകണം സെലക്‌ഷൻ. തീരെ താത്‌പര്യമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്‌സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താത്‌പര്യമെങ്കിൽ കണക്ക് ഒഴിവാക്കണം.

ബയോളജിയിൽ താത്‌പര്യമില്ലെങ്കിൽ കണക്കിനോടൊപ്പം കംപ്യൂട്ടർ സയൻസുമെടുക്കാം. നീറ്റ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥി മാത്തമാറ്റിക്സ് ഒഴിവാക്കി ബയോളജിയും ലാംഗ്വേജും എൻജിനിയറിങ്ങിന് താത്‌പര്യമുള്ളവർക്ക് കണക്കും കംപ്യൂട്ടർ സയൻസുമെടുക്കാം.

സിവിൽ സർവീസസ് പരീക്ഷ ലക്ഷ്യമിടുന്നവർക്ക് ഹ്യുമാനിറ്റീസ് മികച്ചതാണ്. സയൻസ് സ്ട്രീമെടുത്ത് പ്രൊഫഷണൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം. ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലിന് താത്‌പര്യമുള്ളവർക്കും അക്കൗണ്ടിങ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും ഇത് യോജിക്കും. ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബി.എസ്./എം.എസ്. കോഴ്‌സുകൾക്ക് താത്‌പര്യപ്പെടുന്നവർക്ക് ബയോമാത്‌സ് എടുക്കാം. സയൻസ് വിദ്യാർഥികൾ നീറ്റ്, ജെ.ഇ.ഇ., കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്‌സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിക്കണം. ഏത് പ്ലസ്ടു പൂർത്തിയാക്കിയവർക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ.ഐ.എഫ്.ടി. ഡിസൈൻ, ഫാഷൻ ടെക്‌നോളജി, യുസീഡ്, എൻ.ഐ.ഡി. ഡിസൈൻ, ഇഫ്ലു, ജെ.എൻ.യു., ഡൽഹി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ്‌ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ്‌ പ്രവേശനം

: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് - ഭുവനേശ്വർ ബിരുദ, ബിരുദാനദരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ബി.എസ്‌സി. ഓണേഴ്‌സ്, കംപ്യൂട്ടേഷണൽ ഫിനാൻസ്; മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് എന്നീ എം.എ./എം.എസ്‌സി. എന്നിവയിലേക്കാണ് പ്രവേശനം. ജൂലായ് 29-ന്‌ നടത്തുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. മുൻവർഷത്തെ ചോദ്യപ്പേപ്പർ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ https://iomaorissa.ac.in/admissions/ വഴി ജൂലായ് മൂന്ന് വരെ നൽകാം.

ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം

ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം
 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഉടച്ചുവാർക്കാനുതകുന്നതരത്തിലുള്ള പുതിയ കോഴ്‌സുകളും പഠനരീതികളും നിർദേശിച്ച് സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കയാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ മാറ്റമുണ്ടാകണമെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. വിദ്യാഭ്യാസപുരോഗതിയിൽ സംസ്ഥാനത്തിന് ക്രമാനുഗതവളർച്ചയുണ്ടെന്ന് പറയുമ്പോഴും അഖിലേന്ത്യാ ശരാശരിയിൽ സംസ്ഥാനം ഏറെ പിന്നിലാണെന്നത് കേരളത്തിന്റെ യഥാർഥചിത്രം വെളിവാക്കുന്നു. കഴിഞ്ഞകാലങ്ങളിലെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്തിന് ഈ രംഗത്തെ വളർച്ച നിരാശാജനകമാണ്‌. ഇതേ സന്ദർഭത്തിൽ സിക്കിം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കി. കേരളത്തിന്റെ ഈ മെല്ലെപ്പോക്ക് ചർച്ചചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ സമയം അതിക്രമിച്ചുകഴിഞ്ഞു. ‘മാറാൻ മടിച്ച ഉന്നതവിദ്യാഭ്യാസം’ എന്നപേരിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച പരമ്പര നമ്മുടെ ഉന്നതപഠനമേഖലയിലെ വൈകല്യങ്ങൾ തുറന്നുകാണിക്കുന്നതായിരുന്നു.

സംസ്ഥാനത്ത് സർക്കാർമേഖലയ്ക്ക് പുറത്തുള്ളത് ഉൾപ്പെടെ കോളേജുകളുടെ എണ്ണം പരിശോധിച്ചാൽ ആവശ്യത്തിനുണ്ടെന്ന അനുമാനത്തിലേക്കെത്താനാകും. വേണ്ടത്ര സർവകലാശാലകളും നമുക്കുണ്ട്. ഇവയൊക്കെ മുന്നോട്ടുവെക്കുന്നത് പരമ്പരാഗതവും ആധുനികവുമായ കോഴ്‌സുകൾ സമന്വയിപ്പിച്ചുള്ള പഠനസംവിധാനങ്ങളുമാണ്. എന്നാൽ, ഇവയിൽ കാലാനുസൃത മാറ്റങ്ങളുണ്ടാകുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നു. ഗവേഷണകാര്യങ്ങളിൽ നാം പിന്നോട്ടുപോവുകയും ആധുനികവിഷയങ്ങളെ വേണ്ടരീതിയിൽ സ്വീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും മടികാണിക്കുകയും ചെയ്യുന്നു. ഇതുകാരണം മികച്ച ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിൽനിന്ന്‌ പുറത്തേക്ക്‌ കുട്ടികൾ ഒഴുകുന്നു.

ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യത്തെ മറ്റ് സർവകലാശാലകളെയോ അല്ലെങ്കിൽ വിദേശ സർവകലാശാലകളെയോ ആശ്രയിക്കാൻ നമ്മുടെ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന്‌ നാം ഇനിയെങ്കിലും അന്വേഷിക്കണം. കാലാകാലങ്ങളിൽ നാം കൊണ്ടുവന്ന പല കോഴ്‌സുകളും പിൽക്കാലത്ത് പഠിക്കാൻ ആളില്ലാത്ത നിലച്ചുപോയിട്ടുണ്ട്. പഠിച്ചിറങ്ങുന്ന കോഴ്‌സുകൾക്ക് അനുയോജ്യമായ സംരംഭങ്ങൾ ഉണ്ടാകാത്തതും ഉന്നതവിദ്യാഭ്യാസസാധ്യതകൾ ഇല്ലാതിരുന്നതും ഇത്തരം കോഴ്‌സുകളെ അനാകർഷകമാക്കി.

വ്യവസായമേഖലയിൽനിന്നുൾപ്പെടെയുള്ള വിവിധരംഗത്തെ വിദഗ്‌ധരെ സമിതിയിൽ ഉൾപ്പെടുത്തി കോഴ്‌സുകൾ രൂപകല്‌പന ചെയ്താൽ സമീപഭാവിയിൽ പുതുതലമുറ കോഴ്‌സുകളെ കൂടുതൽ പ്രസക്തമാക്കാനാകും. അനുദിനം വളരുന്ന സാങ്കേതികതയ്ക്കനുസരിച്ച് സർവകലാശാലകൾ നൽകുന്ന പ്രത്യേക കോഴ്‌സുകളെയും വിപുലപ്പെടുത്തണം. കോഴ്‌സ് കഴിഞ്ഞാൽ ജോലി എന്നതിനപ്പുറത്ത് ഗവേഷണസാധ്യതകൂടി ലഭ്യമാക്കിയാൽ ഒരുവിഭാഗത്തെ ഈ മേഖലയിലേക്ക് തിരിച്ചുവിടാനും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാനും കഴിയും. പഠനം, ജോലി എന്നീ ലക്ഷ്യങ്ങൾക്കപ്പുറം എന്തുപഠിക്കണമെന്നും ഏതുലക്ഷ്യത്തിലേക്കെത്താനാണ് അത് പഠിക്കേണ്ടതെന്നും വിശാലമായ വീക്ഷണം കുട്ടികൾക്കുണ്ടാവുകയും വേണം.

കാലാകാലങ്ങളിൽ സർക്കാരുകൾ ഉന്നതവിദ്യാഭ്യാസമേഖലയിൽ മാറ്റങ്ങൾക്ക് വഴിമരുന്നിടുന്ന നീക്കങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലതും അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നിൽ വിവിധ വിഭാഗത്തിന്റെ താത്പര്യങ്ങളാണുണ്ടായത്. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെയും ചർച്ചകൾ നടത്താതെയുമൊക്കെയാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്നായിരുന്നു പലപ്പോഴും ആക്ഷേപമുണ്ടായത്. ഒട്ടേറെ പഠനങ്ങളുണ്ടായി. അവയിൽനിന്ന് ഗുണപരമായ നിർദേശങ്ങളുമുണ്ടായി. പക്ഷേ, പലതും നടപ്പാക്കിയില്ല. പല റിപ്പോർട്ടുകളും ഇപ്പോൾ പൊടിപിടിച്ചുകിടക്കുന്നു. ഉന്നതവിദ്യാഭ്യാസമെന്നത് ഇത്തരം റിപ്പോർട്ടുകൾ മാത്രമായി അവശേഷിക്കുന്നതിനുപകരം അവയിലെ ക്രിയാത്മകനിർദേശങ്ങളെ വീണ്ടും വീണ്ടും ചർച്ചചെയ്ത് അനുയോജ്യമായി നടപ്പാക്കുകയാണുവേണ്ടത്. എതിർപ്പുകളുണ്ടാവുക സ്വാഭാവികമാണ്. ക്രിയാത്മകമാണെങ്കിൽ അവ പരിഹരിച്ചും അല്ലെങ്കിൽ തള്ളിക്കളഞ്ഞും അവ നടപ്പാക്കാനുള്ള യത്നമാണ് നടത്തേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ അക്കാദമിക വിദഗ്‌ധരുടെ ഭാഗത്തുനിന്നുയരുന്ന ആശങ്കകളും കണക്കിലെടുക്കണം. അധ്യാപകരുടെ ഭാഗത്ത് നിന്ന്‌ സ്വയംമെച്ചപ്പെടുത്തലിന്റെയും പ്രൊഫഷണലിസത്തിന്റെയും മുൻകൈയുണ്ടാകേണ്ടതും ആവശ്യമാണ്.

എസ്.എസ്.എൽ.സി. റെക്കോഡ് വിജയം; പ്ലസ്‌വൺ സീറ്റുകൾ കൂട്ടേണ്ടിവന്നേക്കും

എസ്.എസ്.എൽ.സി. റെക്കോഡ് വിജയം; പ്ലസ്‌വൺ സീറ്റുകൾ കൂട്ടേണ്ടിവന്നേക്കും
 

തീരുമാനം സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഫലം വന്നശേഷം

എം. ബഷീർ

തിരുവനന്തപുരം

:സംസ്ഥാനത്ത് എസ്.എസ്.എൽ.സി. കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിന് അർഹതനേടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ കുറവാണെങ്കിലും സീറ്റുകളുടെ എണ്ണം കൂട്ടേണ്ടിവന്നേക്കും. പ്രവാസികളുടെ മടങ്ങിവരവോടെ അവിടെയുണ്ടായിരുന്നവരും മറ്റുസംസ്ഥാനങ്ങളിൽ പഠിച്ചവരും കൂടുതലായി സംസ്ഥാനത്ത് പ്രവേശനത്തിന് ശ്രമിക്കുമെന്നതിനാലാണിത്.

നിലവിൽ പ്ലസ്‌വൺ, ഐ.ടി.ഐ., പോളിടെക്‌നിക് എന്നിവിടങ്ങളിലെ സീറ്റുകളുടെയെണ്ണം നോക്കിയാൽ എല്ലാവർക്കും പ്ലസ്‌വൺ പഠനത്തിന് സൗകര്യമുണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. എങ്കിലും സീറ്റ് കൂട്ടുന്നതുൾപ്പെടെ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞവർഷം 20 ശതമാനം സീറ്റുകൾ കൂട്ടിയെങ്കിലും പലർക്കും ഇഷ്ടപ്പെട്ട സ്‌കൂളുകളിൽ ഇഷ്ടവിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ചില സ്‌കൂളുകളിൽ പ്രവേശനത്തിന് തിരക്കുണ്ടായി. ചില കോന്പിനേഷനുകൾക്കും ആഗ്രഹിച്ചവർക്കെല്ലാം പ്രവേശനം കിട്ടിയില്ല. സീറ്റുകളുടെ എണ്ണം ആനുപാതികമായി വർധിപ്പിച്ചാലും ഇതിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയുമില്ല.

സംസ്ഥാന സിലബസിൽനിന്നുള്ളവർക്കാണ് മുൻഗണന ലഭിക്കുകയെങ്കിലും മറ്റ് സിലബസ് പഠിച്ചുവരുന്നവർക്ക് അർഹമായ വെയിറ്റേജ് ലഭിക്കും. അതിനാൽ പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പരീക്ഷയെഴുതിയവരും വിജയിച്ചവരും കുറഞ്ഞു

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി. വിജയശതമാനം കൂടുതലാണെങ്കിലും പരീക്ഷയെഴുതിയവരുടെയും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരുടെയും എണ്ണം കുറവാണ്. കഴിഞ്ഞവർഷത്തെക്കാൾ 9412 കുട്ടികൾ ഇക്കുറി കുറഞ്ഞു.

4,23,975 സീറ്റുകൾ

* സംസ്ഥാനത്തെ 2077 ഹയർ സെക്കൻഡറി സ്‌കൂളുകൾ, 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, ഐ.ടി.ഐ., പോളിടെക്‌നിക്കുകൾ എന്നിവയുൾപ്പെടെ

കഴിഞ്ഞവർഷം പ്ളസ്‌വൺ പ്രവേശനം നേടിയവർ 3,84,335 (സംസ്ഥാന സിലബസിൽനിന്ന് 3,35,602. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 41,503)